'അവന്റെ അപ്പന്റെ വകയൊന്നുവല്ല'; ഫെയ്‌സ്ബുക്ക് ലൈവിലൂടെ പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജു

കാപ്പ ചുമത്തി നാടുകടത്തിയ പൊലീസിനെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ച് ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജു. കൊലപാതകം ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടത്തിയ കൊടകര പന്തല്ലൂര്‍ മച്ചിങ്ങല്‍ ഷൈജുവിനെ (43) ഒരാഴ്ച മുന്‍പാണു തൃശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.

മുനമ്പത്തു കടലിലൂടെ ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലൈവിലൂടെ ഷൈജുവും സംഘവും പുറത്തുവിട്ടത്. താനിപ്പോള്‍ തൃശൂര്‍ ജില്ലയ്ക്കു പുറത്താണെന്നും ജില്ലാ അതിര്‍ത്തിയിലെ പാലം കടന്നാല്‍ പിന്നെ ആരുടെയും അപ്പന്റെ വകയല്ലല്ലോ എന്നും ഷൈജു വെല്ലുവിളിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം.

വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം..

”ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന്‍ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവര്‍ക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..

(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയില്‍ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലന്‍ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാന്‍ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. വേണമെങ്കില്‍ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ ഞാന്‍ പോകും..”