പാലയൂര്‍ സെന്റ് തോമസ് പള്ളി ശിവക്ഷേത്രമായിരുന്നു; ആര്‍വി ബാബുവിന്റെ പ്രസ്താവനയ്ക്ക് സുരേഷ്‌ഗോപി മറുപടി പറയണമെന്ന് എല്‍ഡിഎഫ്

തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയെ കുറിച്ച് സംഘപരിവാര്‍ നേതാവ് ആര്‍വി ബാബുവിന്റെ പ്രസ്താവനയില്‍ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് മുന്‍പ് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നായിരുന്നു ആര്‍വി ബാബുവിന്റെ പ്രസ്താവന.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍വി ബാബുവിന്റെ പ്രസ്താവന യാതൊരു അടിസ്ഥാനവുമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മനുഷ്യരുടെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബോധപൂര്‍വമായ ശ്രമമാണ് ആര്‍വി ബാബുവിന്റേതെന്നും എല്‍ഡിഎഫ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന സുരേഷ് ഗോപി ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്നുണ്ട്. മകളുടെ വിവാഹത്തിന് മുന്‍പായി സുരേഷ് ഗോപി മാതാവിന്റെ രൂപത്തില്‍ കിരീടം സമര്‍പ്പിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍വി ബാബുവിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ സുരേഷ് ഗോപിയ്ക്ക് ബാധ്യതയുണ്ടെന്നും എല്‍ഡിഎഫ് പറയുന്നു.