വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമെന്ന് വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നല്കിയ തുറന്ന കത്തിലാണ് കെ സി വേണുഗോപാല്‍ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്.
ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന് ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളുതന്നെ ഇന്ന് ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല. കുടിവെള്ളം,പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം, ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും കെ സി വേണുഗോപാല്‍ കത്തിൽ ചോദിക്കുന്നു.







