ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങളില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും, അതിന്റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താനാവില്ലെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു. പരാകികളുണ്ടെങ്കില്‍ ഇടപൊമെന്നും ലാല്‍പുര പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാം. അതിനായി സംസ്ഥാനത്തെത്താമെന്ന് ലാല്‍പുര വ്യക്തമാക്കി. മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തി മതം മാറ്റുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇത്തരത്തിലുള്ള പരാതികള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറായാല്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് വ്യക്തമാക്കും. ജഹാംഗീപുരിയിലേയും, ജോധ്പൂരിലേയും പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണെന്നും, വിഷയത്തില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

ജഹാംഗീപുരിയിലെ ഇടിച്ചുനിരത്തല്‍ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്‌നമാക്കുകയാണ്. ഒഴിപ്പിക്കലിനെതിരെ പരാതികള്‍ കിട്ടിയിട്ടില്ലെന്നും, ചട്ടപ്രകാരമാണെങ്കില്‍ പൊളിക്കല്‍ നിര്‍ത്തി വയ്ക്കരുതെന്നും ലാല്‍പുര പറഞ്ഞു.