വിനു വി. ജോണിന് എതിരെയുള്ള സംഘടിതമായ അധിക്ഷേപങ്ങള്‍ സി.പി.എമ്മിന്റെ ഫാസിസ്റ്റ് നടപടിയുടെ ഉദാഹരണം; കെ.കെ രമ

തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വേട്ടയാടാന്‍ ഫാസിസ്റ്റുകളെ നാണിപ്പിക്കും വിധം നുണ ചമയ്ക്കുകയാണ് കേരളത്തിലെ സിപിഎം നേതൃത്വമെന്ന് കെ കെ രമ എം.എല്‍.എ.

ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകന്‍ വിനു.വി.ജോണിനെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടിതമായ അധിക്ഷേപവര്‍ഷവും ആരോപണശരവര്‍ഷങ്ങളും ആക്രോശങ്ങളുമെല്ലാം ഈ ഫാസിസ്റ്റ് നുണനിര്‍മ്മാണ മാതൃകയുടെ ഏറ്റവും ഒടുവിലത്തെ തികവുറ്റ ഉദാഹരണമാണെന്ന് പറയാതിരിക്കാനാവില്ല. ഏത് മാധ്യമത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടേയും നിലപാടുകളെ നിഷ്‌കരുണം വിചാരണ ചെയ്യാനും അവയോട് കണിശമായി തന്നെ വിയോജിക്കാനും തീര്‍ച്ചയായും ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. വസ്തുതകളെ മുന്‍നിര്‍ത്തിയായിരിക്കണം അത് നിര്‍വ്വഹിക്കേണ്ടതെന്നും കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വേട്ടയാടാന്‍ ഫാസിസ്റ്റുകളെ നാണിപ്പിക്കും വിധം നുണ ചമയ്ക്കുകയാണ് കേരളത്തിലെ സിപിഎം നേതൃത്വം. ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകന്‍ വിനു.വി.ജോണിനെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടിതമായ അധിക്ഷേപവര്‍ഷവും ആരോപണശരവര്‍ഷങ്ങളും ആക്രോശങ്ങളുമെല്ലാം ഈ ഫാസിസ്റ്റ് നുണനിര്‍മ്മാണ മാതൃകയുടെ ഏറ്റവും ഒടുവിലത്തെ തികവുറ്റ ഉദാഹരണമാണെന്ന് പറയാതിരിക്കാനാവില്ല. ഏത് മാധ്യമത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടേയും നിലപാടുകളെ നിഷ്‌കരുണം വിചാരണ ചെയ്യാനും അവയോട് കണിശമായി തന്നെ വിയോജിക്കാനും തീര്‍ച്ചയായും ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് നിര്‍വ്വഹിക്കേണ്ടത് വസ്തുതകളെ മുന്‍നിര്‍ത്തിയായിരിക്കണമെന്ന് മാത്രം.

നാടുവാഴുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടന്ന പണിമുടക്കില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേയാണ് അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം അണിനിരന്നത്. പണിമുടക്കിന്റെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയോ എന്ന കാര്യവും വിശകലനം ചെയ്യപ്പെടണം.

പക്ഷേ, ഇതൊന്നും ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളെ ന്യായീകരിക്കാനുള്ള കാരണമല്ല. അത്തരം സംഭവങ്ങള്‍ പൊതു സമൂഹത്തില്‍ സമരങ്ങള്‍ക്കും തൊഴിലാളി വര്‍ഗ്ഗത്തിനും എതിരായ മനോഭാവത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ. സമരം ഭരണകൂടത്തിന് എതിരെയാണ് സാമാന്യ മനുഷ്യര്‍ക്കെതിരല്ല എന്ന് സമര സംഘാടകര്‍ മറന്നു കൂടാത്തതാണ്. ഇത്തരം ഗൗരവമേറിയ സംഭവങ്ങള്‍

നിസ്സാരീകരിക്കാനുളള സിപിഎം-സിഐടിയു നേതാവ് എളമരം കരീം നടത്തിയ തികച്ചും അപലപനീയമായ ശ്രമങ്ങള്‍ വിമര്‍ശിച്ചും തുറന്നുകാട്ടിയും വിനു വി ജോണ്‍ ചാനല്‍ ചര്‍ച്ചാമധ്യേ പറഞ്ഞ കാര്യങ്ങളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പെരുംനുണ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ഹര്‍ത്താലിന്റെ പേരില്‍ നടത്തിയ ഗുരുതരമായ ആക്രമണങ്ങളില്‍ സാരമായി പരിക്കേറ്റ് നിരവധിപേര്‍ ആശുപത്രികളില്‍ കിടക്കുമ്പോഴാണ് ഈ ആക്രമണങ്ങളെ നിരുപാധികം തള്ളിപ്പറയുന്നതിന് പകരം എളമരം കരീമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു ഉന്നതനേതാവ് ഈ ക്രൂരമായ ആക്രമണങ്ങളെ ”പിച്ചലും, മാന്തലു”മൊക്കെയായി നിസ്സാരീകരിച്ച് അക്രമ സംഭവങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കുകയും ഇരകളെ ഹീനമാംവിധം പരിഹസിക്കുകയും ചെയ്തിരിക്കുന്നത്. ഈ വിഷയമാണ് വിനു വി ജോണ്‍ ഉന്നയിച്ചത്. ഈ ആക്രമണ അനുഭവം എളമരം കരീമിനാണുണ്ടായതെങ്കില്‍ അദ്ദേഹത്തിന്റെ പ്രതികരണം എങ്ങിനെയായിരിക്കുമെന്ന് അല്‍പ്പം വിസ്തരിച്ചുതന്നെ ചോദിച്ചു എന്നതിനപ്പുറം വിനുവിന്റെ പ്രസ്താവനയില്‍ അനുചിതമായി ഒന്നുമുണ്ടായിരുന്നില്ലെന്ന് ആ ചര്‍ച്ച കണ്ട എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ തങ്ങള്‍ക്ക് വഴങ്ങാത്തവരെ ആക്രമിച്ചുകീഴ്‌പ്പെടുത്താന്‍ ഏത് ഫാസിസ്റ്റ് ശൈലിയും സ്വീകരിക്കാന്‍ തെല്ലും മടിയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ടാണ് വിനു വി ജോണിനെതിരെ സംഘടിതമായ അസത്യ-അര്‍ദ്ധസത്യ പ്രചാരവേലയുമായി സിപിഎം നേതൃത്വം തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദമാക്കാനുള്ള ഈ ശ്രമം തീര്‍ച്ചയായും ചെറുക്കപ്പെടേണ്ടതുണ്ട്. എല്ലാ ജനാധിപത്യവിശ്വാസികളും അതിനായി നിലകൊള്ളേണ്ടതുമുണ്ട്.

പണിമുടക്കിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ, പണിമുടക്കാനുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ സമരാവകാശത്തിനൊപ്പം കൃത്യമായി നിലയുറപ്പിക്കുമ്പോള്‍ തന്നെ, പണിമുടക്കിന്റെ പേരില്‍ സാധാരണ മനുഷ്യര്‍ക്കെതിരെ അരങ്ങേറുന്ന സംഘടിതവും ക്രൂരവുമായ ആക്രമണങ്ങളെ വിട്ടുവീഴ്ച്ചയില്ലാതെ എതിര്‍ക്കുക തന്നെ വേണം. അങ്ങിനെ എതിര്‍ക്കുന്നവരെ നുണക്കഥ ചമച്ച് വേട്ടയാടാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം നേതൃത്വം പിന്‍മാറിയേ തീരൂ..