ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ പൂട്ടി 'ഓപ്പറേഷൻ ട്രഷർ ഹണ്ട്'; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

ഓപ്പറേഷൻ ട്രഷർ ഹണ്ടുമായി ചെക് പോസ്റ്റുകളിലെത്തിയ വിജിലൻസ് കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ചെക്പോസ്റ്റുകളിൽ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്.പാറശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപ കണ്ടെത്തി. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 3950 രൂപയുമാണ് വിജിലൻസ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 5700 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

വാളയാർ ചെക്പോസ്റ്റിൽനിന്ന് 85500 രൂപ പിഴ ഈടാക്കി. പലയിടങ്ങളിലും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ മുങ്ങുന്നതായും ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിൽ നിന്ന് 11950 രൂപയും വിജിലൻസ് പിടികൂടി.മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലും  ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. കമ്പംമെട്ട്, ബോഡിമെട്ട്, ഇരിട്ടി എന്നി ചെക്പോസ്റ്റുകളിൽ കൈക്കൂലി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിലായിരുന്നു വിജിലൻസിന്റെ മിന്നൽ
പരിശോധന. ‘ഓപ്പറേഷൻ ട്രഷർ ഹണ്ട്’ എന്ന പേരിൽ പുലർച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

സംസ്ഥാനത്തെ 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്.