പശുക്കള്‍ക്ക് ആംബുലന്‍സുകള്‍; മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍; ഇന്‍ഷുറന്‍സ് പദ്ധതി; ഗോക്കളുടെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്; മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇന്‍ഷുര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വര്‍ഷാചാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം പതിനായിരം കന്നുകാലികളെ കൂടി കേരളത്തിലേക്ക് കൊണ്ടു വരുന്നു.

മൃഗചികിത്സാസേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും വാഹനം കൊടുക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍, വെറ്ററിനറി ആംബുലന്‍സുകള്‍ എന്നിവ എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ലഭ്യമാക്കുന്നു. 1962 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ വെറ്ററിനറി ഡോക്ടറുടെ സേവനവും വാഹനവും മരുന്നും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ ചികിത്സയ്ക്കായി ഓണ്‍ലൈനായി ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഫോക്കസ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ സംഘടിപ്പിച്ച് ക്ഷീര വികസനം സാധ്യമാക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഒട്ടേറെ നൂതന പദ്ധതികള്‍ നടപ്പിലാക്കുന്നു. കേരളത്തില്‍ വകുപ്പിനെക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുന്നത് ത്രിതല പഞ്ചായത്തുകളാണ് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ക്ഷീരകര്‍ഷക വിജയഗാഥ, ക്ഷീരമേഖലയിലെ നൂതന പദ്ധതികള്‍, ക്ഷീരമേഖലയിലെ വായ്പാ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു.

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി പി മുരളി, കെ.എല്‍.ഡി. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു. ക്ഷീരവികസന വകുപ്പിന്റെ വര്‍ത്തമാനപത്രിക ക്ഷീരപഥം ചടങ്ങില്‍ വച്ച് മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു.