നടുങ്ങി തൃപ്പൂണിത്തുറ; പടക്ക സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

എറണാകുളം തൃപ്പൂണിത്തുറയിലെ പടക്ക സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ പടക്ക ശാലാ ജീവനക്കാരൻ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനുമതിയില്ലാതെ ആണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് ജില്ലാ ഫയർഫോഴ്സ് അറിയിച്ചു.

പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടയ്ക്കപ്പുരയ്ക്ക് ആണ് തീപിടിച്ചത്. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.

സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.