'ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, നിയന്ത്രിക്കണം'; തരൂരിനെ ഉന്നംവെച്ച് ഷാഫി പറമ്പില്‍

ശശി തരൂരിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു, ഇതിന് പാര്‍ട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം. നിര്‍മാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ലെന്നും ഇതിനൊക്കെ പിന്തുണ നല്‍കുന്നവരേയും നിയന്ത്രിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം, താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ശശി തരൂര്‍ എംപി രംഗത്തെത്തി. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് പറഞ്ഞ തരൂര്‍ ആരാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു.

തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താമെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളം എന്റെ കര്‍മ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോള്‍ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വിജയമാണെന്നും ശശി തരൂര്‍ പറഞ്ഞു.