തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. ആം ആദ്‌മി പാർട്ടി സ്‌ഥാനാർഥി ടി എസ് രശ്‌മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർവീസിൽനിന്ന് വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
പ്രചാരണത്തിനായി ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നാണ് പോസ്‌റ്ററുകളിൽ ബിജെപി രേഖപ്പെടുത്തിയിരുന്നത്. പരാതിയെ തുടർന്ന് കമ്മീഷൻ നടപടിയായതോടെ ചില സ്ഥലങ്ങളിലെ പ്രചാരണ പോസ്‌റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കമ്മീഷൻ മായ്ച്ചുകളഞ്ഞു. ഇതോടെ ബിജെപി പ്രവർത്തകർ രംഗത്തെത്തി ബാക്കിയിടങ്ങളിൽ റിട്ടയേഡ് എന്നു ചേർക്കുകയും ചെയ്‌തു.

അതേസമയം തന്റെ പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവർക്കും തന്നെ അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു. ശ്രീലേഖയുടെ പോസ്‌റ്ററുകളിലും ഫ്ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തിൽ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിലെ ബോർഡിൽ ആർ ശ്രീലേഖ എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്. ശാസ്‌തമംഗലത്തെ ബിജെപി സ്ഥാനാർത്ഥിയാണ് ശ്രീലേഖ.







