ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക് സമർപ്പിക്കുന്നതിൻെറ ചിത്രത്തോടൊപ്പം കലാപാഹ്വാനം നടത്തിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥൻ കേരളത്തിലല്ലെന്ന് പൊലീസ്. ഇയാളുടെ വിദ്വേഷ പോസ്റ്റിന്റെ ചിത്രങ്ങൾ പൊലീസിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലേക്ക് സന്ദേശമായി അയച്ചുകൊടുത്തയാൾക്കാണ് “നോട്ട് ഇൻ കേരള” എന്ന മറുപടി ലഭിച്ചത്.
എറണാകുളം കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന പ്രതീഷ് വിശ്വനാഥ് ഇതിന് മുമ്പും നിരവധി തവണ സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിലും ഇയാൾക്കെതിരെ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
”ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്” എന്നു തുടങ്ങുന്ന വിദ്വേഷപ്രസ്താവനയോടൊപ്പമാണ് തോക്കുകളും വടിവാളുകളുമടങ്ങിയ മാരകായുധങ്ങള്‍ പൂജയ്ക്ക് വെക്കുന്ന ചിത്രം പ്രതീഷ് ഫേസ്ബുക്കിലിട്ടത്. ഇതേ ചിത്രങ്ങൾ ഇംഗ്ലീഷ് അടിക്കുറിപ്പോടെ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതീഷിന്റെ ഫേസ്ബക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും തണലിലാണ്….
ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല… ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്… മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്….
Read more
ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ…
ജയ് ശിവാജി, ജയ് ഭവാനി…