കണ്ണൂർ പാലത്തായി പോക്സോ കേസ് വിധിയിൽ മുൻ മന്ത്രി കെ കെ ശൈലജക്ക് കോടതിയുടെ വിമർശനം. ഇരയെ കൗൺസലിങ് ചെയ്‌തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നൽകിയ പരാതിയിൽ കെ കെ ശൈലജ നടപടിയെടുത്തിരുന്നില്ല.
അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗൺസലർമാർക്കെതിരെ നടപടി വേണമെന്ന് കോടതി. കൗൺസലിങ്ങിൻ്റെ പേരിൽ കൗൺസലർമാർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും കോടതി പറഞ്ഞു.
പാലത്തായി പോക്സോ കേസിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുൻ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമർശമുള്ളത്. 2020 മാർച്ചിൽ രജിസ്റ്റർ ചെയ്‌ത കേസിൽ ആദ്യത്തെ രണ്ട് മാസം കൗൺസലർമാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.
ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നൽകുന്നത്. കൗൺസലർമാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ പരാതിയിൽ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തിൽ എടുത്ത് പറയുന്നത്.







