കോഴിക്കോട് ജില്ലയിലെ രണ്ടു പേരുടെ മരണത്തിന് കാരണം നിപയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ഉടന്‍ തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. പൂനെ വൈറേളജി ഇന്‍സ്റ്റിട്യൂറ്റില്‍ നിന്നുള്ള ഫലം കിട്ടി. ഇതില്‍ മരണകാരണം നിപയാണെന്ന് വ്യക്തമായെന്ന് അദേഹം പറഞ്ഞു. സംശയമുള്ള നാലു പേരുടെ ഫലങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിപാ മരണം നടന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കും. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഇന്നലെ രാവിലെയാണ് പനി ബാധിച്ചുള്ള അസ്വഭാവിക മരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തതായും മരിച്ച ആളുടെ അടുത്ത ബന്ധുക്കള്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്നുമുള്ള വിവരം ലഭ്യമാകുന്നത്. ഉടന്‍ തന്നെ അടിയന്തരമായി സ്ഥിതിവിവരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പനി ബാധിച്ചവരുടെ വിവരം ശേഖരിച്ചതില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിന്നും നിപയാണെന്ന സംശയം ബലപ്പെട്ടു. പിന്നാലെ ഇന്നലെ രാത്രി ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേര്‍ന്നു.
ഒരു അസ്വഭാവിക മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡി.എച്ച്.എസ്, ഡി.എം.ഇ ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോടെത്തി. ഇന്ന് രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റില്‍ സമഗ്ര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ നിശ്ചയിച്ചു. യോഗത്തിന് ശേഷം ഡോക്ടര്‍മാരുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു. സമ്പര്‍ക്ക പട്ടികയും കേസ് സ്റ്റഡിയും വിശദമായി നടത്തുന്നതിന് നിര്‍ദേശം നല്‍കി.
Read more
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലെ ദിശയിലും (104, 1056, 0471 2552056, 2551056) വിളിക്കാം. രോഗം എന്താണെന്ന് അന്തിമ സ്ഥിരീകരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജാഗ്രതയോടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.