പറയാതെ വയ്യ, രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല: ഗീവര്‍ഗീസ് കൂറിലോസ്

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ /സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ / പരിസ്ഥിതി വിരുദ്ധ “വികസന” പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു എന്ന് ഗീവര്‍ഗീസ് കൂറിലോസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു എന്നും ഗീവര്‍ഗീസ് കൂറിലോസ് അഭിപ്രായപ്പെട്ടു.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പറയാതെ വയ്യ

ഒരു ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യം 100 ദിനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് പറയേണ്ടി വരുന്നു. (ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ നൂറു ദിനങ്ങൾ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു എന്നതും ഓർക്കണം). കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ /സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ / പരിസ്ഥിതി വിരുദ്ധ “വികസന” പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു. കിറ്റ് വിതരണം പോലെയുള്ള നല്ല കാര്യങ്ങൾ വിസ്മരിക്കുന്നില്ല. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു.