നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പൊലീസ് പിടിയില്‍. സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. സജിയുടെ മാതാവ് മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മേരിയുടെ മകള്‍ സിനിയുടെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതിയായി പൊലീസ് സംശയിക്കുന്ന വ്യക്തിയാണ് സജി.

സജിയുടെ വീടിന്റെ സമീപത്ത് നിന്ന് തന്നെയാണ് സജിയെ പൊലീസ് പിടികൂടിയത്. വീടിനുസമീപത്തെ പറമ്പില്‍നിന്നാണ് ഇന്ന് സജി പിടിയിലായത്. സജി വീടിന് പുറകിലുള്ള മലയില്‍ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്.

ഇന്നലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ കണ്ട് സജി ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സജിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് അന്വേഷണത്തിനായി മറ്റ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് എത്തിയത്. പിന്നാലെ സജി ഇവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് പൊലീസ് നായയെ എത്തിച്ച് നടത്തിയ അന്വേഷണത്തില്‍ പറമ്പിന്റെ പരിസരത്തുനിന്ന് തന്നെ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഡ്രോണും പോലീസ് നായകളെയും ഉപയോഗിച്ചാണ് അന്വേഷണം നടത്തിവന്നത്. സമീപത്തെ ഏലത്തോട്ടത്തില്‍ ഇയാള്‍ ഉണ്ടാകുമെന്നായിരുന്നു നിഗമനം.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്‍നിന്ന് പുറത്തേക്കുനില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45ഓടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒരേകുഴിയില്‍ ആയിരുന്നു. വേഗം ജീര്‍ണിക്കുന്നതിനും ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയില്‍ കുമ്മായം വിതറിയിരുന്നു.