ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നതിലെ ആശങ്കകള്‍ക്കിടെ ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാമ്പു കടിയേല്‍ക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നുവെന്നും ജനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

ഡിസംബര്‍ വരെ ആറുലക്ഷം പേര്‍ ആന്റി റാബിസ് വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി കൃത്യമായി പരിശോധിച്ച് ഒരു പ്രശ്‌നവുമില്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ണ്ണായക മൊഴി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട മന്ത്രിയുടെ മൊഴി പുറത്തുവന്നതിലും വീണ ജോര്‍ജ് വിശദീകരണം നല്‍കി. കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നുവെന്നായിരുന്നു തന്റെ മൊഴിയെന്ന് പറയുന്നത് മാധ്യമങ്ങളാണെന്നും തിരിച്ച് പറയുന്നതും മാധ്യമങ്ങള്‍ തന്നെയെന്നും മന്ത്രി പരിഹസിച്ചു. തനിക്കെതിരായ ആക്രമണത്തില്‍ സത്യം പുറത്ത് വരുമെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

മന്ത്രിക്കെതിരെ വധശ്രമം നടന്നെന്ന ഗണ്‍മാന്റെ പരാതി തള്ളിയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെ നേരിട്ട് മൊഴി നല്‍കിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നാണ് മന്ത്രിയുടെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചു എന്ന ഗണ്‍മാന്റെ വാദം ഇതോടെ ചോദ്യചിഹ്നമായി. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചോദ്യത്തോട് നാലാം തീയതി കാണാമെന്നായിരുന്നു വീണാ ജോര്‍ജിന്റെ മറുപടി.