കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകാരായി; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമായി; കേന്ദ്രം വലിയ ഇടപെടല്‍ നടത്തുന്നു; വിമര്‍ശിച്ച് എന്‍ റാം

കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമാണെന്ന് ദ ഹിന്ദു മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം. മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ പടച്ചുവിടുന്നവരായി മാറി. കേരളത്തിലെ അനുഭവംവച്ച് രാജ്യത്തെ മൊത്തം മാധ്യമങ്ങളെ വിലയിരുത്തരുതെന്നും അദേഹം കണ്ണൂരില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ ഇടപെടുകയാണ്. ദി വയറിനു നേരെയുണ്ടായ ആക്രമണം അതിലൊന്നാണ്. സിദ്ദിഖ് കാപ്പനെപ്പോലെയുള്ള ഉദാഹരണങ്ങള്‍ അനവധി. എന്‍ഡിടിവിക്കെതിരെ എത്ര ഹീനമായ കടന്നാക്രമണമാണുണ്ടായത്. ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കാലമാണിതെന്നും അദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളുണ്ടായിരുന്നെങ്കിലും പൊതുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നു. . എല്‍ കെ അദ്വാനിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഭരണാധികാരികള്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും. ഇന്ന് സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളും മറ്റുമായി പ്രതിരോധം കൂടുതല്‍ ശക്തവും വ്യാപകവുമാണ്. ദി വയര്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമെന്നും അദേഹം പറഞ്ഞു.

ഹിന്ദുത്വ അമിതാധികാര സര്‍ക്കാര്‍ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. ജൂഡീഷ്യറി പോലും വെല്ലുവിളി നേരിടുന്നു. ഉപരാഷ്ട്രപതി തന്നെ ജൂഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിടരുത്. ഹൃദയം തകരാതെ നേരിനെ ആദ്യം വിളിച്ചു പറയണം. എല്ലാ അമിതാധികാര വാഴ്ചകളും നിലംപതിച്ചിട്ടുണ്ടെന്നതാണ് ചരിത്രമെന്നും അദേഹം ഓര്‍മിപ്പിച്ചു.