'നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന്‍ എന്നു വിളിക്കണോ'; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എം.വി ജയരാജന്‍, പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തി നൗഫല്‍ ബിന്‍ യൂസഫിനെ അദേഹം ഉപമിച്ചത്. ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടിയെന്ന് എം.വി.ജയരാജന്‍ ചോദിച്ചു. നൗഫല്‍ ബിന്‍ യൂസഫിനെ തീവ്രവാദിയോട് ജയരാജന്‍ ഉപമിച്ചത് വിവാദമായിട്ടുണ്ട്. ഈ പരാമര്‍ശത്തില്‍ ജയരാജന്‍ മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന ശീലമുള്ളവരുടെ കൂട്ടത്തിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെന്നും അദേഹം പറഞ്ഞു. ഇടതുപക്ഷമാണെന്ന് മേനി നടിക്കും,കയ്യിലിരുപ്പ് വലതുപക്ഷ സ്വഭാവവും. ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി നടത്തിയ പ്രതിഷേധത്തെ അപലപിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഭീഷണിയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. തങ്ങള്‍ക്ക് എതിരെ വാര്‍ത്ത വന്നാല്‍ ഇക്കൂട്ടര്‍ ഇങ്ങനെയാണ് എന്നും എംപി പറഞ്ഞു വച്ചു.

മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ എംപി 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടില്ല പോലും.അതുകൊണ്ടു തന്നെ ഏഷ്യാനെറ്റ് വാര്‍ത്തകള്‍ എംപിക്ക് അയച്ചു കൊടുത്തു.കോഴിക്കോട് സ്വകാര്യ സ്‌കൂളില്‍ ഏഴാം ക്ലാസുകാരി പെണ്‍കുട്ടിയുടെ ചിത്രം കാണിച്ച് മറ്റാരുടെയോ ശബ്ദം കേള്‍പ്പിക്കുന്ന വ്യാജ വാര്‍ത്ത നിര്‍മ്മിതി തെളിവ് സഹിതമാണ് അയച്ചു കൊടുത്തത്.വാര്‍ത്ത കണ്ടപ്പോള്‍ എംപി അട്ടര്‍ കണ്‍ഫ്യൂഷനില്‍ ആയിപ്പോയി.വ്യാജ വാര്‍ത്തയിലൂടെ അപമാനിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്തത് സ്വന്തം മകളാണെങ്കില്‍ എംപിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകുമോ?. അധാര്‍മിക മാധ്യമപ്രവര്‍ത്തനം ആണെന്ന് എംപിക്ക് തോന്നാതിരുന്നത് കഷ്ടപ്പാടാണെന്നെ പറയാനാകു.