രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് എംവി ഗോവിന്ദൻ; വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാൻ സിപിഎം

രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വ്യാജ മെഡിക്കൽ രേഖാ പരാമർശം നടത്തിയത് കോടതി വിധി ഉദ്ധരിച്ചാണെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. എംവി ഗോവിന്ദന്റെ പരാമർശത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതിവിധി ഉദ്ധരിച്ചാണ് താൻ പറഞ്ഞതെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരവും വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നുമായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎം തീരുമാനം.

കോടതി ജാമ്യത്തിനായി ഡിസ്ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യാപക്ഷയിൽ വാദം കേട്ട ശേഷം വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ലഭിച്ച വൈദ്യപരിശോധന റിപ്പോർട്ട് കണക്കിലെടുത്ത് രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഐഎം രംഗത്ത് വന്നത്.