ക്രൈസ്തവര്‍ ഒരിക്കലും ബിജെ.പിയെ സ്വീകരിക്കില്ല; കേരളത്തില്‍ ജയിക്കാനാവില്ല; പ്രധാനമന്ത്രിക്ക് എതിരെ എം.വി ഗോവിന്ദന്‍

കേരളത്തില്‍ ബിജെപിക്ക് ഒരിക്കലും ജയിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തോട് പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കേരളത്തിലും ആവര്‍ത്തിക്കുമെന്നാണ് ബിജെപി പറഞ്ഞത്. . മതനിരപേക്ഷതക്കും ജനാധിപത്യബോധത്തിനും ശക്തമായ അടിത്തറയുള്ള കേരളത്തില്‍ ബിജെപിയുടെ വര്‍ഗീയ-വിദ്വേഷ അജന്‍ഡയെ ക്രൈസ്തവര്‍ ഒരിക്കലും സ്വീകരിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ത്രിപുരയില്‍ സിപിഎം മികച്ച മുന്നേറ്റം നടത്തി. ബിജെപി രക്ഷപ്പെട്ടത് നേരിയ രീതിയിലാണ്. 56 ശതമാനം വോട്ട് ബിജെപിയ്ക്ക് എതിരായി ലഭിച്ചു. നല്ല രീതിയില്‍ വോട്ട് കുറയുകയാണ്. 11 ശതമാനം വോട്ട് കുറഞ്ഞു. സിപി എം ത്രുപരയില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തി. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രചരണം ഉണ്ടായിട്ടും നല്ല രീതിയില്‍ ആത്മവിശ്വാസത്തോട് കൂടി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു.

കാര്യലാഭത്തിന് വേണ്ടിയല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ബിജെപിയെ തോല്‍പ്പിക്കണം. ഞങ്ങള്‍ കാണുന്ന രാഷ്ട്രീയമിതാണ്. ഓരോ യൂണിറ്റായി സംസ്ഥാനത്തെ എടുക്കണം. അവിടെ ബിജെപി ഇതര വോട്ടുകള്‍ മുഴുവന്‍ ഏതേത് മണ്ഡലത്തില്‍ ഏതേത് പാര്‍ട്ടിക്ക് എന്ന് കണക്കാക്കി ജയിക്കാന്‍ സാധിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ബിജെപി 2024ല്‍ തോല്‍ക്കും.

പി.കെ ശശിയുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടിക്ക് അകത്ത് പല ചര്‍ച്ചകളും അന്വേഷണങ്ങളും നടക്കുന്നുണ്ട്. അത് മാധ്യമങ്ങളോട് പങ്കുവെങ്കേണ്ടതില്ല. സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കാത്തത്തില്‍ ഒരു അസ്വാഭാവികതയും ഇല്ല. ജാഥ അവസാനിക്കുന്നതിന് മുന്‍പ് ഇ പി ഉറപ്പായും പങ്കെടുക്കും. ഇപിയുടെ ഭാര്യ ചെയര്‍പേഴ്സണായ റിസോര്‍ട്ടില്‍ നടന്നത് സാധാരണ പരിശോധനയാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.