ഗവര്‍ണര്‍ കേരളത്തില്‍ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു; പ്രചാരവേലകള്‍ പദവിയ്ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല; സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിലേക്ക് കയറാനുള്ള ശ്രമമെന്ന് എംവി ഗോവിന്ദന്‍

കേരളത്തില്‍ ഗവര്‍ണര്‍ അടിമുടി പ്രകോപനം ഉണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിലേക്ക് കയറാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണറായി ഇരുന്നു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകള്‍ പദവിയ്ക്ക് ചേര്‍ന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണമെന്നും അദേഹം പറഞ്ഞു.

സംഘപരിവാര്‍ വേദികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി ഇടപെടുന്നു എന്നു പറയുന്നു. ആരാണ് ഇടപെടുന്നത് എന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. സംഘപരിവാറുമായുള്ള അടുത്ത ബന്ധം വെച്ച് അവരുടെ അജണ്ടകള്‍ ഔപചാരികമായി നടത്തുന്ന നിലപാടാണ് ഗവര്‍ണര്‍ക്കുള്ളത്. സെനറ്റിലേക്ക് ഗവര്‍ണര്‍ നടത്തിയ നാല് നോമിനേഷനുകള്‍ മാത്രമല്ല എല്ലാ നിര്‍ദ്ദേശങ്ങളും സ്റ്റേ ചെയ്യേണ്ടതാണെന്നുംഎം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.