കര്‍ഷക ആത്മഹത്യക്ക് കാരണം കേന്ദ്രനയം: സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് എം വി ഗോവിന്ദന്‍

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ കേന്ദരത്തിനെതിരെ തിരച്ചുവിട്ടായിരുന്നു പ്രതികരണം. കേരളത്തിന് കിട്ടേണ്ട 57000 കോടി രൂപ കേന്ദ്രം തരാതെ വച്ചിരിക്കുന്നതാണ് ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് എം വി ഗോവിന്ദന്‍ തിരിച്ചടിച്ചു.

കേന്ദ്രനിലപാട് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് കേരളത്തിലെ ആത്മഹത്യ കുറഞ്ഞുനില്‍ക്കുന്നത്. കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധവുമായി എംവി ഗോവിന്ദൻ എത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ആയിരക്കണക്കിന് പേര്‍ ആത്മഹത്യ ചെയ്തതാണ്. ഇപ്പോള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത് ബിജെപിയുടെ ഒരു നേതാവ് കൂടിയാണല്ലോ. അതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. കേന്ദ്രനിലപാട് മൂലം സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.