ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചിരുത്തി സ്വയംഭോഗവും സ്വവര്‍ഗരതിയും പഠിപ്പിക്കുന്നു; പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ നുണപ്രചാരണവുമായി മുസ്ലിം ലീഗ്

കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വ്യാജപ്രചാരണവുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുറഹമാന്‍ രണ്ടത്താണി. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചിരുത്തി ഒരു മാറ്റവും ഉണ്ടാകില്ല. സ്വയംഭോഗവും സ്വവര്‍ഗരതിയും പഠിപ്പിക്കുന്നു. കൗമാര പ്രായത്തില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ഇത്തരം ക്ലാസുകള്‍ എടുത്തുകൊടുത്താല്‍ എങ്ങനെ ഇരിക്കുമെന്ന് അദേഹം ചോദിച്ചു. ഒരോ വ്യക്തിയുടെ മതപരമായ വിശ്വാസം സംരക്ഷിക്കണം. മാറ്റങ്ങള്‍ക്ക് അതിര്‍ത്തിവേണമെന്നും അദേഹം പറഞ്ഞു.

കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ എതിര്‍പ്പുമായി മുസ്ലീം ലീഗും മുസ്ലീം മതസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരെ ഇന്നലെ ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ കരടും കൈപുസ്തകങ്ങളും സമൂഹത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് എന്‍.ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും നയിക്കുന്നതിനാലാണ് എതിര്‍പ്പ് രൂക്ഷമാകുന്നതെന്നും ലിബറല്‍ അജന്‍ഡകള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ഒളിച്ചുകടത്താനുള്ള നീക്കമാണിതെന്നും എം.എല്‍.എ. ആരോപിച്ചു.

Read more

പെണ്‍കുട്ടിയോട് ജീന്‍സും ടോപ്പും ധരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാകില്ല. അത് അനീതിയാണ്. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രയാസമുണ്ടാക്കും. ഇവിടെ അവസരസമത്വമാണ് വേണ്ടത്. ലിംഗസമത്വമല്ല. സ്‌കൂള്‍ സമയമാറ്റം മദ്രസ പഠനം അവതാളത്തിലാകുമെന്ന വലിയ ആശങ്ക ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സ്‌കൂള്‍ കഴിഞ്ഞ് കുട്ടി ഒരുമണിക്ക് തിരിച്ചെത്തിയാല്‍ വീട്ടില്‍ ആരുമില്ലാത്ത സ്ഥിതിയാകും. മദ്രസകളെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകണമെന്നും എം.എല്‍.എ പറഞ്ഞിരുന്നു.