മുല്ലപ്പെരിയാർ – ബേബി ഡാമിന് സമീപത്തെ മരംമുറിക്കൽ അനുമതി വിവാദത്തിൽ; അനുമതി നൽകിയത് മന്ത്രി എ.കെ.ശശീന്ദ്രൻ അറിഞ്ഞില്ല

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തുള്ള 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. വനംവകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയത്. സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ബലപ്പെടുത്തിയാൽ മതിയെന്നും തമിഴ്‌നാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ കേരളത്തിന്റെ അനുമതി തേടിയിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ നിലപാടിന് ശക്തി പകരുന്നതാണ് മരംമുറിക്കാൻ അനുമതി നൽകികൊണ്ടുള്ള കേരളത്തിന്റെ പുതിയ തീരുമാനം.

അതേസമയം, മുല്ലപ്പെരിയാർ മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നാണ് എൻ കെ പ്രേമചന്ദ്രൻ എം.പി ആരോപിക്കുന്നത്. ഇത് കൊടുംചതിയാണെന്നും പ്രേമചന്ദ്രൻ പറയുന്നു.  മരംമുറിക്കുന്നത് സംബന്ധിച്ച അനുമതിയിൽ അവ്യക്തത നിലനിൽക്കെ സർക്കാരിനെതിരെ ഈ വിഷയം ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

Read more

അതിനിടെ ബേബി ഡാം ശക്തിപ്പെടുത്താൻ തടസമായ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കത്തയച്ചു. അതേസമയം ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ എട്ട് സ്പിൽവേ ഷട്ടറുകളും അടച്ചു.