മരണാനന്തരം നടത്തിയ പരിശോധന; മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു 

ഇന്നലെ അന്തരിച്ച നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനൻ നായർ എന്ന മോഹനൻ വൈദ്യർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വച്ച് മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.

നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യാജ ചികിത്സ നടത്തി എന്ന ആരോപണത്തെ തുടർന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

Read more

കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.