മന്ത്രി വീണാ ജോർജ്ജിന് എതിരെ പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉണ്ടായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് സി.പി.എം

ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ പത്തനംതിട്ട നഗരത്തിലെ പാർട്ടി കമ്മിറ്റികളിൽ വിമർശനം എന്ന പേരിൽ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി.

മാധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവൺ അവരുടെ ഓൺലൈൻ സൈറ്റ്, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്. ഒരേ കേന്ദ്രത്തിൽ നിന്നും പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോർജിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ്.

സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം വാർത്തകൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും സഖാവ് വീണാ ജോർജിനെതിരെ ചില കേന്ദ്രങ്ങൾ നിരന്തരം പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തി കൊണ്ടാണ് മികച്ച ഭൂരിപക്ഷത്തോടെ ആറന്മുളയിലെ ജനങ്ങൾ സഖാവ് വീണാ ജോർജിനെ തിരഞ്ഞെടുത്തത്.

എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. മാധ്യമം ദിനപത്രം, മീഡിയവൺ ചാനൽ, മീഡിയവൺ ഓൺലൈൻ, മംഗളം ദിനപത്രം ഇവർക്കെതിരെ ഉടൻതന്നെ നിയമ നടപടികൾ സ്വീകരിക്കും.

ലോകത്തിനു തന്നെ മാതൃകയായ രീതിയിലാണ് സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പിലെ പ്രവർത്തനങ്ങൾ  വീണാ ജോർജിന്‍റെ നേതൃത്വത്തിൽ മുന്നോട്ടു പോകുന്നത്. കോവിഡിന് പുറമേ സിക വൈറസ്, നിപ എന്നിവയുടെ വ്യാപനം തടഞ്ഞുനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവർത്തനങ്ങളിലൂടെയാണ്.

ആദ്യ 100 ദിവസം കൊണ്ട് തന്നെ തന്നെ മികച്ച വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കിയ ഒരു സർക്കാരാണ് രണ്ടാം പിണറായി സർക്കാർ. ആരോഗ്യ വകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്നത്.

Read more

ഈ യാഥാർത്ഥ്യങ്ങൾ കേരളത്തിലെ ആകെ ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാൻ പാർട്ടി തീരുമാനിച്ചത്. വ്യാജവാർത്തകളെ ജനങ്ങൾ വിശ്വാസത്തിൽ എടുക്കരുതെന്നും പാർട്ടി ജില്ലാ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.