കേരളത്തില്‍ ചുവട് ഉറപ്പിക്കാന്‍ നന്ദിനി; ഇടഞ്ഞ് മില്‍മ; കച്ചവടത്തില്‍ നൈതികത വേണം; കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മില്‍മ ചെയര്‍മാന്‍

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാല്‍ സംസ്ഥാനത്ത് എത്തിക്കുന്നതിന് എതിരെ രൂക്ഷവിമര്‍ശനവുമായി മില്‍മ. കര്‍ണാടക ബ്രാന്‍ഡായ ‘നന്ദിനി’ കേരളത്തില്‍ വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ അന്തര്‍സംസ്ഥാനതലത്തില്‍ കച്ചവടം ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് പാല്‍ വില്‍ക്കുന്ന രീതി ഇതുവരെ സഹകരണ സ്ഥാപനങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനിയെന്ന ബ്രാന്‍ഡ് കേരളത്തിലും നേരിട്ട് പാല്‍ വിതരണം ചെയ്യുന്നതാണ് മില്‍മയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

അമുല്‍ കര്‍ണാടകയില്‍ വരുന്നത് നന്ദിനി എതിര്‍ക്കുന്നു. അതേ നന്ദിനി കേരളത്തില്‍ ലിക്വിഡ് പാല്‍ വില്ക്കുന്നു, കച്ചവടത്തില്‍ നൈതികത വേണമെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. ദിവസവും 2.5 ലക്ഷം ലിറ്റര്‍ പാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ വാങ്ങുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും കര്‍ണാടക മില്‍ക്ക് ഫെഡറേഷനില്‍ നിന്നാണ്. ചില്ലറ കച്ചവടത്തിന് വേണ്ടി ഇത്രയും അധികം പാല്‍ വാങ്ങുന്ന മില്‍മയെ പിണക്കണമോയെന്നും മില്‍മ ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. സഹകരണ തത്വങ്ങള്‍ക്ക് എതിരായ നിലപാട് തിരുത്തണമെന്ന്  ആവശ്യപ്പെട്ട് മില്‍മ  കെഎംഎഫിന് കത്തയച്ചിട്ടുണ്ട്.