വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാരെന്ന പരാമര്‍ശം; വിശദീകരണവുമായി എം.വി ഗോവിന്ദന്‍

വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാരാണെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. താന്‍ ഇവിടെ പ്രസംഗിക്കുമ്പോള്‍ ചാനലുകളില്‍ വാര്‍ത്ത വന്നു എന്ന കുറിപ്പ് കിട്ടി. വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ ഭൂരിഭാഗം കുടിയന്‍മാരാണെന്ന് ഞാന്‍ പറഞ്ഞു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ യുവജന വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരില്‍ മദ്യത്തിന്റെ സ്വാധീനം ഉണ്ടെന്നാണ് പറഞ്ഞത്. പക്ഷെ മറ്റൊന്നാണ് വാര്‍ത്തയായതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കിയത്.അത് കൊടുത്തവര്‍ പരിശോധിക്കട്ടെ. വിദ്യാര്‍ത്ഥികളില്‍, യുവാക്കളില്‍ മദ്യാസക്തിയുള്ള ഒരു വിഭാഗം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളിലും ചെറുപ്പക്കാരിലും നല്ലത് പോലെ മദ്യാസക്തി ഉണ്ട്. അത് ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം വേണമെന്നും മന്ത്രി വ്യക്തമാക്കി. നെഗറ്റീവ് വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ കൊടുക്കുന്നത്. നെഗറ്റീവും പോസറ്റീവും നിങ്ങള്‍ പഠിക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചാനലുകള്‍ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നും മന്ത്രിയുടെ ആരോപിച്ചു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. യുവജന സംഘടനകളില്‍ കൂടുതല്‍ ആളുകളും മദ്യപിക്കുന്നവരായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കേരളം മയക്കുമരുന്ന് ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നുകള്‍ എത്തുന്നു. തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം തന്നെയാണ് മയക്കുമരുന്ന് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.