'ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ല', 50 ഏക്കർ പിടിച്ചെടുത്താലും ഭയന്ന് പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ

ചിന്നക്കനാലിൽ ഒരിഞ്ച് ഭൂമി പോലും അനിധികൃതമായി കൈയേറിയിട്ടില്ലെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിലെ 50 സെന്റ് പുറമ്പോക്ക് ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഇത് ഇതിന് പിന്നാലെയാണ് കുഴൽനാടൻ വിശദീകരണവുമായി എത്തിയത്.

വസ്തു വാങ്ങിയതിന് ശേഷം ഒരിഞ്ച് ഭൂമി അധികമായി കൈവശപ്പെടുത്തുകയോ മതിൽക്കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടി. നേരത്തെയുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തി. ആ ഭൂമിക്ക് മതിലേ ഇല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതിൽക്കെട്ടി എടുത്തെന്ന് പറയുന്നതെന്ന് അറിയില്ല എന്ന് കുഴല്നാടന് പറയുന്നു.

50 സെന്റല്ല, 50 ഏക്കർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും കടുക് മണിയോളം പിന്നോട്ട് പോകുമെന്ന് കരുതേണ്ട. അത്തരത്തിൽ ഭീഷണിപ്പെടുത്തി മുതലിൽ കൈവച്ചാൽ പിന്നോട്ട് പോകുമെന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണ്. എത്ര തളർത്താൻ നോക്കിയാലും പിന്നോട്ട് പോകില്ല’ മാത്യു കുഴൽനാടൻ പറഞ്ഞു.

ആരിൽ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. സുഹൃത്തിന്റെ പക്കൽ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. പൂർവ്വീകരായി കർഷകരാണ് തങ്ങൾ. അത് അധ്വാനിച്ചുണ്ടാക്കിയാണ്. കർഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കരുത്.

നിയമപരമായ ഏത് നടപടിയോടും സഹകരിക്കും. ഞാൻ വാങ്ങിയ സ്ഥലം അളന്ന് നോക്കിയിട്ടില്ല. വാങ്ങിയതിൽ കൂടുതലായി ഒന്നും അതിലേക്ക് ചേർത്തിട്ടില്ല. സർക്കാരിന്റെ നിജസ്ഥിതി സർട്ടിഫിക്കറ്റടക്കം വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും കുഴൽനാടൻ പറഞ്ഞു. അതേസമയം മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ റവന്യൂ വിഭാഗം ശരിവെച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് റിസോർട്ട് ഭൂമിയിലെ 50 സെന്റ് പുറമ്പോക്ക് ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു.