മഞ്ചേരി നഗരസഭാംഗത്തിന്റെ കൊലപാതകം; മര്‍ദ്ദനം മാരകായുധങ്ങള്‍ ഉപയോഗിച്ച്, ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം മഞ്ചേരിയിലെ നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ ജലീല്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് മഞ്ചേരി നഗരസഭാ പരിധിയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടുകയാണ്.

ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം ജലീലിനെ ആക്രമിച്ചത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനപാര്‍ക്കിംഗിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഹെല്‍മെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

മഞ്ചേരി സ്വദേശികളായ അബ്ദുള്‍ മജീദും, ഷുഹൈബുമാണ് ആക്രമണത്തിന് പിന്നില്‍. മജീദിനെ പൊലീസ് കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ജലീലിനെ ഇന്നലെ രാത്രിയോടെ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോർട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഖബറടക്കം നടത്തും.