മാതൃഭൂമി എസ്. ഹരീഷിനോടും 'മീശ'യോടുമുള്ള അവരുടെ പ്രതികാരം തീർത്തു: ടി. പി രാജീവൻ

എസ്. ഹരീഷിൻ്റെ “മീശ” എന്ന നോവലിൻ്റെ ഇംഗ്ലീഷ് വിവർത്തനത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ ജെ.സി.ബി പുരസ്ക്കാരം ലഭിച്ച വാർത്ത മലയാളമാധ്യമങ്ങൾ അവഗണിച്ചുവെന്ന് എഴുത്തുകാരന്‍ ടി.പി രാജീവന്‍. മാതൃഭൂമി ഈ വാർത്ത ചരമപ്പേജിൽ പോലും കൊടുക്കാതെ എസ്. ഹരീഷിനോടും “മീശ”യോടുമുള്ള അവരുടെ പ്രതികാരം തീർത്തു എന്നും ടി. പി. രാജീവൻ ഫേസ്ബുക്കിൽ കുറിച്ചു.

അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന ഹരീഷിന്റെ മീശ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന്, ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിറുത്തിയിരുന്നു. പിന്നീട് നോവൽ പിൻവലിച്ചു.

ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമിയിൽ പ്രസിദ്ധീകരണം നിറുത്തിയ നോവൽ തുടർന്ന് ഡി.സി.ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

ടി. പി രാജീവന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ ജെ സി ബി പുരസ്ക്കാരം ഈ വർഷം ലഭിച്ചത് എസ്. ഹരീഷിൻ്റെ “മീശ” എന്ന നോവലിൻ്റെ ഇംഗ്ലീഷ് വിവർത്തനം “Moustache” നാണ് “”. ഹരീഷിനു മാത്രമല്ല, മലയാള ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവർക്കം ഏറെ അഭിമാനവും സന്തോഷവും നലല്കുന്നതാണ് ഈ വാർത്ത. എഴുത്തുകാരന് 25 ലക്ഷം രൂപ , വിവർത്തക ക്ക് 10 ലക്ഷം എന്ന അവാർഡുതുകയുടെ വലുപ്പം മാത്രമല്ല ഈ പുരസ്ക്കാരത്തെ ശ്രദ്ധേയമാക്കുന്നത്. ഇഗ്ലീഷ് ഉൾപ്പൊടെ. ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെടുന്ന ഏറ്റവും മികച്ച നോവലിനാണ് ഈ പുരസ്ക്കാരം നല്കപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ സുതാര്യതയും മികവിൻ്റെ കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലയ് മയും നമ്മുടെ നാട്ടിലെ മുപ്പത്തി മുക്കോടി അവാർഡുകളിൽ നിന്ന് ജെസിബിയെ വ്യത്യസ്ഥമാക്കുന്നു, അതായാത് ,ജാതി, മതം, രാഷ്ട്രീയ പാർട്ടീ വിധേയത്വം മുതലായവ നോക്കി , ചരടുവലിക്കുന്നവർക്കും കാലു പിടിക്കുന്നവർക്കു മുള്ള പുരസ്ക്കാരമല്ല ഇത് .ആരെയെങ്കിലും പ്രീതിപ്പെടുത്താനുള്ള വഴി പാടുമല്ല. മലയാളത്തിൽ എഴുത്തിൻ്റെ പെരുന്തച്ഛന്മാരും കുലപതികളും ധാരാളമുണ്ടായിട്ടും ബൻ യ്വാമിന് മാത്രമാണ് ഈ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത് ”

മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും ചരിത്രത്തിൽ ദേശീയ പ്രധാന്യമുള്ള വാർത്തയായിട്ടും എത്രമാത്രം ശ്രദ്ധാപൂർവ്വമാണ് മലയാളമാധ്യമങ്ങൾ അത് അവഗണിച്ചതും തമസ്കരിച്ചതും എന്നു നോക്കൂ. ഒരു കാട്ടുപന്നിക്കുട്ടി നാട്ടിലിറങ്ങി യാൽ പോലും പന്നിത്തീറ്റയുടെ പരസ്യത്തിനൊപ്പം എഴുതിക്കാണിക്കുന്ന ടി.വി ചാനലുകൾ അപ്പോൾ അക്ഷരം മറന്നു. ( 24 ചാനൽ ഒഴികെ). റിപ്പോർട്ടർ മാർ മൗനവ്രതത്തിലാണ്ടു. “സുന്ദരിക്കോതയുടെ സിന്ദുരപ്പൊട്ട്” എന്ന സിനിമയിൽ “ഇങ്ങോട്ടു വിളിക്കുമ്പോൾ അങ്ങോട്ടു പോകുന്ന കാറ്റേ, പൂങ്കാറ്റേ” എന്ന ഗാനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചപ്പോൾ ഈ സാംസ്ക്കാരിക ജീവികളുടെ വാചാലതയും മുഖപ്രസാദവും നാം കേട്ടതും കണ്ടതുമാണ്. പത്രങ്ങൾ ദേശീയ പുരസ്കാരത്തെ ” ആയിരത്തൊന്നു രു പ യും പ്രശസ്തി പത്രവും” അടങ്ങുന്ന ആൾ കേരള കൊരപ്പൻ അവാർഡിനേക്കാൾ ചെറുതാക്കി ,ചരമ തുല്യമാക്കി. ഞാൻ കണ്ടതിൽ മാധ്യമം പത്രം മാത്രമാണ് ഈ പുരസ്ക്കാരത്തിൻ്റെ ഒന്നാം പേജ് പ്രസക്തി തിരിച്ചറിഞ്ഞത്.

അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയതു മുതൽ ഞാൻ വായിക്കുന്നതും മേനോൻ – നായർ പത്രപ്രവർത്തന പാരമ്പര്യം അവകാശപ്പെടുന്നതുമായ പുണ്യപുരാതന മാതൃഭൂമി ഈ വാർത്ത യേ അറിയാതെയും ചരമപ്പേജിൽ പോലും ” കൊടുക്കാതെയും എസ്. ഹരീഷിനോടും “മീശ”യോടു മുള്ള (ഒപ്പം കമൽറാം സജീവിനോടു മുള്ള)അവരുടെ പ്രതികാരം തീർത്തു. ദശാബ്ദങ്ങളായുള്ള ശീലമാണെങ്കിലും നാളെ മുതൽ The National Daily in Malayalam വേണ്ട എന്ന് പത്ര ഏജൻ്റ് നമ്പീശനെ വിളിച്ചു പറയുകയും ചെയ്തു. വാർത്തകളുടെ വക തിരിവില്ലാത്ത ഈ പത്രം വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ബോധവത്ക്കരിക്കുകയാണ് ഇപ്പോൾ ഞാൻ ”
ടി, പി. രാജീവൻ
നവംബർ 8
കോട്ടൂർ