അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നിടത്ത് രണ്ട് കുട്ടികളെ പൂട്ടിയിട്ട നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍

മലപ്പുറം മമ്പാട്ട് കുട്ടികളെ അവശനിലയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ആറും നാലും വയസുള്ള കുട്ടികളെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിൽ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ ഇടപെട്ട് രണ്ട് കുട്ടികളെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടികള്‍ അവശനിലയിലാണ് എന്ന് സംശയം തോന്നിയ നാട്ടുകാർ കുട്ടികളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്.  കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. മാതാപിതാക്കള്‍ പതിവായി വീട്ടില്‍ നിന്ന് പുറത്ത് പോകുന്നതും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. കൂടെയുള്ളത് രണ്ടാനമ്മയാണ് എന്ന് കുട്ടികള്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. എന്തിനാണ് കുട്ടികളെ പൂട്ടിയിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

ക്വാര്‍ട്ടേഴ്‌സ് തുറന്ന് അകത്തു കടന്നപ്പോള്‍ ഞെട്ടിക്കുന്ന രംഗങ്ങളാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അവശ നിലയിലാണ് കുട്ടികളെ കണ്ടത്. ഭക്ഷണം കഴിച്ചിട്ട് ഏറെ നേരമായി എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് കണ്ണ് പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.