ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ രണ്ടുപ്രാവശ്യം വിവാഹം കഴിച്ചെന്ന് മറുനാടന്‍; വ്യാജവാര്‍ത്തയില്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസഫ് അലി

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടി. വ്യാജപ്രചാരണം നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ വിശ്വാസ്യതയെ വ്രണപ്പെടുത്തിയതിന് പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറുനാടന്‍ മലയാളിക്ക് എം എ യൂസഫ് അലി വക്കീല്‍ നോട്ടീസ് അയച്ചു. സുപ്രീംകോടതിയിലെ അഭിഭാഷകനായ നിഖില്‍ റോത്തകി മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

എം.എ യൂസഫ് അലി നിയമനടപടികള്‍ ആരംഭിച്ചുവെന്ന് ഉറപ്പായതോടെ ഷാജന്‍ സ്‌കറിയ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. യൂസഫ് അലി ഭാര്യയെ സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് താന്‍ പ്രചരിപ്പിച്ചത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും . ബോധപൂര്‍വ്വം പറഞ്ഞതല്ല ഈ ആരോപണം എന്നും അതിനാല്‍ അക്കാര്യം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജന്‍ സ്‌കറിയ യു ട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ മറുനാടന്‍ മലയാളിക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്.

മാര്‍ച്ച് ആറിന് മറുനാടന്‍ മലയാളിയുടെ യൂ ട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്. ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യുസഫ് അലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്ന കാര്യങ്ങളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് എംഎ യൂസഫലിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

മൂന്ന് പെണ്‍കുട്ടികള്‍ ആയതിനാല്‍ യൂസഫ് അലി ഭാര്യയെ സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്നാണ് ഷാജന്‍ പറഞ്ഞത്. എന്നാല്‍ യൂസഫ് അലി രണ്ടാമത് വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് കൊടുത്ത വാര്‍ത്തയാണെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏഴ് ദിവസത്തിനകം നിരുപാധികം മാപ്പ് പറഞ്ഞ് പ്രമുഖ പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രസിദ്ധീകരിക്കണം. ഈ മാപ്പ് പറച്ചില്‍ മറുനാടന്‍ മലയാളിയുടെ ഫെയ്സ്ബുക്ക് പേജിലും, യു ട്യൂബ് ചാനലിലും പ്രസിദ്ധീകരിക്കണം. ഇതിന് പുറമെ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ഇതില്‍ വീഴ്ച്ച ഉണ്ടായാല്‍ നിയമനടപടികള്‍ ആരംഭിക്കുമെന്നും യൂസഫലിക്കായി നിഖില്‍ റോത്തകി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.