"സൂര്യനെപ്പോലെ, അടുത്തു പോയാൽ കരിഞ്ഞു പോകും, കറ പുരളാത്ത കൈ; മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി എം വി ഗോവിന്ദൻ, മോദിക്ക് രൂക്ഷ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും പറഞ്ഞ എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടേത്. കറ പുരളാത്ത കൈയ്യാണെന്നും സംശുദ്ധ രാഷ്ട്രീയമാണെന്നും പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

അതേ സമയം പ്രധാന മന്ത്രി മോദിയുടെ പരാമർശങ്ങളെ എം വി ഗോവിന്ദൻ വിമർശിച്ചു.തൃശ്ശൂരിൽ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിമര്‍ശനങ്ങളോടാണ് രൂക്ഷമായി പ്രതികരിച്ചത്. സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും വിമാനത്താവളം കേന്ദ്ര നിയന്ത്രണത്തിലാണെന്നും പിന്നെ എവിടെയാണ് സ്വർണക്കടത്ത് കേസ് പോയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

ആളെ പറ്റിക്കാൻ പൈങ്കിളി കഥയുമായി ഇറങ്ങുകയാണ് ബിജെപിയും പ്രധാനമന്ത്രിയും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാൻ എന്തായിരുന്നു തടസം ?, ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണെന്നും കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ കുടുംബശ്രീയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്ത്രീ ശാക്തീകരണ ചരിത്രത്തിൽ നിന്ന് ബോധപൂർവ്വം ചില പേരുകൾ പ്രധാനമന്ത്രി മോദി ഒഴിവാക്കിയതായി എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മതനിരപേക്ഷ ഉള്ളടക്കത്തോടെ വർഗീയതയെ ചെറുക്കാൻ കഴിയണമെന്ന് അയോധ്യ വിഷയത്തിൽ എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇത് കോൺഗ്രസ് തിരിച്ചറിയണമെന്നും കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വനിതാ സംവരണം വോട്ട് തട്ടുന്നതിനുള്ള തന്ത്രങ്ങളാണ്, അതിനുള്ള കാര്യങ്ങൾ ബിജെപി ചെയ്യുകയാണ്. വനിതാ സംവരണ ബില്ലൊക്കെ അതിൻറെ ഭാഗമാണ്. ഗുസ്തി താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്നും വിമര്‍ശനത്തിൽ കൂട്ടിച്ചേർത്തു.