സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. നിരത്തുകളില്‍ കര്‍ശന വാഹന പരിശോധന ഉണ്ടാകും. യാത്രക്കാര്‍ കാരണം വ്യക്തമാക്കുന്ന രേഖകള്‍ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പാല്‍, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീന്‍ ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാര്‍സല്‍ സംവിധാനം മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. ദീര്‍ഘ ദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. കെ.എസ്.ആര്‍.ടി.സി.യുടെ പ്രത്യേക സര്‍വീസുകളും ഉണ്ടാകും.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അവശ്യ സര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ വകുപ്പ് തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ആശുപത്രിയിലേക്കും, വാക്‌സിനേഷനും മറ്റുമായി പോകുന്നവര്‍ക്ക് അനുമതിയുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ.

കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫലപ്രദമാണ് എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ 33,538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32 ശതമാനമായി കുറഞ്ഞു. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരുമോ എന്നതില്‍ ഇനി ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനം എടുക്കും. അതേസമയം സംസ്ഥാനത്തെ കോളജുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. സ്‌കൂളുകള്‍ 14ാം തിയതി മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക.