യു.ഡി.എഫിലേക്ക് തിരിച്ച് പോകേണ്ട സാഹചര്യമില്ലെന്ന് എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസും.

യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്ന ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതിന് പിന്നാലെ പ്രതികരണവുമായി എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും. യുഡിഎഫിലേക്ക് തിരിച്ച് പോകേണ്ട സാഹചര്യമില്ലെന്നാണ് ഇരുകൂട്ടരുടെയും നിലപാട്. അതേസമയം തിരിച്ചുവരണമെന്ന യുഡിഎഫ് തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പറഞ്ഞു.

യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അതില്‍ ഊന്നി പ്രചാരണം വേണം.

ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ഉള്ള ബിജെപി ശ്രമത്തിന് തടയിടണണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠന്‍ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം, ചിന്തന്‍ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.