സര്‍ക്കാരിന്റെ ലൈഫ് പദ്ധതി: പഴയ കോളനികളുടെ ആധുനിക രൂപം, അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നില്ല; തുറന്നടിച്ച് പുന്നല ശ്രീകുമാര്‍

പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച ലൈഫ് പദ്ധതിയിലെ ഫ്‌ളാറ്റുകള്‍ക്കെതിരെ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പണ്ടത്തെ കോളനികളുടെ ആധുനിക രൂപമോ, പരിഷ്‌കൃത രൂപമോ ആണ് ലൈഫില്‍ ഫ്‌ളാറ്റ് വരുന്നത്. നമ്മുടെ നാട്ടില്‍ ഫ്‌ളാറ്റ് സംസ്‌കാരമുണ്ട്. പുഴയേലാരങ്ങളില്‍ വളരെ മനോഹരമായ സൗകര്യങ്ങളോട് കൂടിയാണ് ഇത്തരം ഫ്‌ളാറ്റുകള്‍ തയാറാക്കുന്നത്. വളരെ വിലയ മന്ദിരങ്ങളായിരിക്കും ഇവ. അനുബന്ധമായി അവിടെ താമസിക്കുന്നവരുടെ ആരോഗ്യ പരിരക്ഷ, വിനോദം, വിഞ്ജാനം എന്നിവയ്ക്കായി സൗകര്യങ്ങള്‍ എല്ലാത്തിനുമുള്ള മാളുകള്‍, ക്ലബുകള്‍, ടൗണ്‍ ഷിപ്പുകള്‍ എന്നിവയായാണ് ഈ ഫ്‌ളാറ്റുകള്‍ സ്ഥാപിക്കുന്നത്.

എന്നാല്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന ലൈഫിലെ ഫ്‌ളാറ്റ് പദ്ധതി ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. അതിന്റെ നിര്‍മാണത്തിലുണ്ടാകുന്ന പേരായ്മകള്‍ വാര്‍ത്തകളായി നമ്മള്‍ കാണുന്നുണ്ട്. അനുബന്ധ സൗകര്യങ്ങളൊന്നും ഈ ഫ്‌ളാറ്റുകളില്ല. സൗകര്യങ്ങളാന്നുമില്ലാതെ കൂട്ടമായി ജീവിക്കുന്നതിലൂടെ അരക്ഷിതാവസ്ഥയാണ് ഉണ്ടാവുകയെന്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു. അതുകൊണ്ടാണ് പഴയകാല കോളനികളുടെ പരിഷ്‌കൃത രൂപമായി ഈ ഫ്‌ളാറ്റുകള്‍ മാറുമെന്ന് പറയുന്നതെന്ന് അദേഹം വിശദീകരിച്ചു.

ഇക്കാര്യം സര്‍ക്കാരിന്റെ മുന്നില്‍ ചൂണ്ടിക്കാട്ടാറുണ്ട്. അപ്പോള്‍ നിങ്ങളുടെ അജ്ഞതകൊണ്ടാണ് ഇങ്ങനെ ആശങ്കപ്പെടുന്നതെന്നും പദ്ധതി അതുതന്നെയാണെന്നും മറുപടിയാണ് ലഭിക്കുന്നത്. കേരളത്തിലെവിടെയും പദ്ധതി നടപ്പിലാക്കിയ സ്ഥലങ്ങള്‍ ടൗണ്‍ഷിപ്പുകളായി വികസിക്കുന്നില്ല. ഇവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും തയാറാകുന്നില്ല.

അതുകൊണ്ട് പഴയ കോളനികള്‍ എങ്ങനെയാണോ? ഴപാതു സമൂഹത്തില്‍ ഈ വിഭാഗത്തിന് പരിവേഷം കല്‍പിച്ചുകൊടുത്തത് ആഭ്യന്തരമായി അവന്റെ ജീവിതങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയത്, അതിനെ പുനസൃഷ്ടിക്കുന്ന പഴയകാല കോളനികളുടെ പരിഷ്‌കൃത രൂപമായി ഇതു മാറുമെന്നതില്‍ തര്‍ക്കമില്ല. കേവല പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരം കാണണമെന്നതല്ല, ഇപ്പോള്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം അവന്റെ ഭൂരാഹിത്യത്തിന് പരിഹാരം മുണ്ടാകണമെന്നതുകൂടിയാണ്.