യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സ്ഥാനാർത്ഥി വിഷയത്തിലും തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി വി അൻവറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അൻവർ ആദ്യം യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമെന്നും കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച അൻവറിന്റെ നിലപാടിനെതിരെയും മുരളീധരൻ രംഗത്തുവന്നു. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് മുരളീധരൻ ചോദിച്ചു. ഇതുവരെ എല്ലാ തീരുമാനങ്ങളും പാർട്ടി ആലോചിച്ചുതന്നെയാണ് എടുത്തത്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ എന്തായാലും സഹകരിപ്പിക്കും. രാഷ്ട്രീയത്തിൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അത് മാറ്റാൻ കഴിയില്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിനതെിരെ രൂക്ഷ വിമർശനവുമായി പിവി അൻവര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു പി വി അൻവർ.