'സരിത്തിന്‍റെ ഫോണ്‍ പിടിച്ചെടുത്തത് പൊട്ടബുദ്ധി'; വിജിലന്‍സ് വീഴ്ച സമ്മതിച്ച് ഇടതുമുന്നണി

വിജിലന്‍സിനുണ്ടായ വീഴ്ച തുറന്ന് സമ്മതിച്ച് ഇടതുമുന്നണി. സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തത് പൊട്ടബുദ്ധിയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുകയാണ്. ആരെയും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും ഇത് ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കാനം വ്യക്തമാക്കി.

വിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നതിനാലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചു. വിജിലന്‍സ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ചില പ്രവൃത്തികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത്തരം പ്രവൃത്തികളോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്. ഷാജ് കിരണിന്റെ ഇടപെടലുകള്‍ അടക്കം വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണ്, പാര്‍ട്ടിയല്ലെന്നും കോടിയേരി പറഞ്ഞു.

അക്രമവും അരാചകത്വവുമായി ആരും തെരുവുകളിലേക്ക് ഇറങ്ങരുത്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി അതിനെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന ആവശ്യത്തിന് വേണ്ടി വിജിലന്‍സ് മേധാവി ചില ഇടപെടലുകള്‍ നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ശബ്ദരേഖ പുറത്ത് വിട്ടപ്പോഴായിരുന്നു സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിജിലന്‍സ് മേധാവിയെ മാറ്റിയത്. വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറിനെ മാറ്റി പകരം ചുമതല ഐ ജി എച്ച് വെങ്കിടേഷിനാണ് നല്‍കിയിരിക്കുന്നത്. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്.