സ്വത്ത് വിവരങ്ങൾ മറച്ചു വെച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ നിയമനടപടിക്കൊരുങ്ങി എൽഡിഎഫ്

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിനു രൂപയുടെ ആസ്തികൾ രാജീവ് ചന്ദ്രശേഖർ മറച്ചു വെച്ചെന്ന ആരോപണത്തിൽ അദ്ദേഹത്തിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് ഹർജി നൽകുമെന്ന് വി ശിവൻകുട്ടി. ഓരോ തിരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപയുടെ ആസ്തികൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നത് വോട്ടർമാരെ കബളിപ്പിക്കാനാണെന്നും ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് ആരോപണം. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. ജനപ്രതിനിധി നിയമം അനുസരിച്ച് സ്വത്ത് വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണ്.