വക്കീല്‍ നോട്ടീസ് കാര്യമാക്കുന്നില്ല, പ്രസിദ്ധീകരിക്കുന്നത് തിരുത്തിയ പുസ്തകം: ടിക്കാറാം മീണ

ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തിന്റ പ്രകാശനം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് പ്രകാശന ചടങ്ങ്. ആത്മകഥയ്ക്കെതിരെ പി.ശശി അയച്ച വക്കീല്‍ നോട്ടിസ് കാര്യമാക്കുന്നില്ലെന്ന് മീണ പറഞ്ഞു. സര്‍ക്കാരിനോട് രേഖാമൂലംഅനുമതി തേടിയിരുന്നു. മുഖ്യമന്ത്രിമാരുടെ പേരുള്ള ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തിരുത്തല്‍ വരുത്തിയ പുസ്തകമാണ് പ്രസിദ്ധീകരിക്കുന്നതെന്നും മീണ പറഞ്ഞു.

തനിക്കെതിരായി ആത്മകഥയിലുള്ള വിമര്‍ശനത്തിനെതിരെയാണ് പി.ശശി വക്കീല്‍ നോട്ടിസ് അയച്ചത്. തൃശൂരില്‍ കലക്ടര്‍ ആയിരിക്കെ വ്യാജക്കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന ശശി ഇടപെട്ട് സ്ഥലംമാറ്റി എന്നാണ് മീണ ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്. വയനാട് കലക്ടര്‍ ആയിരിക്കെ സസ്പെന്‍ഡ് ചെയ്തതിന് പിന്നിലും ശശി ആണെന്ന് പുസ്തകത്തില്‍ മീണ പറയുന്നു.

പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണം. 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണമെന്നാണ് ശശി വക്കീല്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും ദുരനുഭവങ്ങളുമാണ് തോല്‍ക്കില്ല ഞാന്‍ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.

തലസ്ഥാനത്ത് നിന്ന് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിരുന്ന പി ശശിയാണെന്നാണ് ആരോപണം. സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. നിര്‍മ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശമെന്ന് തനിക്കായി വാദിച്ചവരോട് ഇകെ നായനാര്‍ തന്നെ പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചില്‍.

Read more

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത്, സിവില്‍ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സര്‍വീസില്‍ മോശം കമന്റെഴുതി. മോശം പരാമര്‍ശം പിന്‍വലിപ്പിക്കാന്‍, പിന്നീട് മുഖ്യമന്ത്രിയായ എകെ ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. മാധ്യമപ്രവര്‍ത്തകന്‍ എംകെ രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്.