ലോ കോളജ് സംഘര്‍ഷം; എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ്

തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തില്‍ എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. ആക്രമിച്ചതിനും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ആക്രമിക്കപ്പെട്ട കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സഫ്്‌നയെ ആക്രമിച്ചതിന് നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ലോ കോളജില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കോളജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സഫ്ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

സഫ്നയെ നിലത്തിട്ട് വലിച്ചിഴക്കുകയും, വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം.

കോളജില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നും തന്നെ വലിച്ചിഴച്ചെന്നും സഫ്ന പറഞ്ഞിരുന്നു. ആഷിഖ്, മിഥുന്‍ എന്നീ വിദ്യാര്‍ത്ഥികളെയും കോളജില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നും ദേവനാരായണന്‍ എന്ന വിദ്യാര്‍ത്ഥിയേയും മറ്റ് പത്തുപേരെയും വീട്ടില്‍ ചെന്ന് ആക്രമിച്ചുവെന്നും വനിതാ നേതാവ് പറഞ്ഞു.

തേപ്പ് പെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ചു. നേരത്തെയും എസ്എഫ്‌ഐ ആക്രമണം നടത്തിയിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും പൊലീസും സ്റ്റാഫ് കൗണ്‍സിലും നടപടി ഒന്നും എടുത്തില്ലെന്നും സഫ്‌ന ആരോപിച്ചു.