കെ.എസ്.ഇ.ബി സമരം; മന്ത്രിതല ചര്‍ച്ചയില്ലെന്ന് കെ. കൃഷ്ണന്‍കുട്ടി

കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ മന്ത്രിതല ചര്‍ച്ചയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിഷയത്തില്‍ മന്ത്രിയോ ഇടതുമുന്നണിയോ ഇടപെടില്ല. കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെയര്‍മാനുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

നിലവില്‍ കെഎസ്ഇബി വന്‍ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. അതിനാല്‍ സമരം നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. സഞ്ചിത നഷ്ടം 14,000 കോടിരൂപയായി. വിഷയത്തില്‍ ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടല്‍ നടത്തുകയുള്ളൂ എന്നും കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും നടക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതിമന്ത്രി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്. ബോര്‍ഡും ജീവനക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

സംഘടന ഭാരവാഹികളുടെ സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സത്യഗ്രഹ സമരം നടക്കുന്നത്. ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങുമെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്റെ മുന്നറിയിപ്പ്.

അതേ സമയം വിഷയത്തില്‍ ചെയര്‍മാനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അസോസിയോഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

ഇടത് സംഘടനാ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം നടക്കുന്നത്. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് സമരം നടത്തിയതിനെ തുടര്‍ന്നാണ് നേതാക്കളെ സസ്‌പെന്റ് ചെയ്തത്. ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. സുരേഷിനെതിരെയും ജനറല്‍ സെക്രട്ടറി ബി. ഹരികുമാറിനെതിരെയുമാണ് നടപടി എടുത്തത്.