വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടവുമായി കെപിസിസി അധ്യക്ഷന്‍; എംവി ഗോവിന്ദനും ദേശാഭിമാനിക്കും ദിവ്യയ്ക്കുമെതിരെ മൊഴി നല്‍കി; കെ സുധാകരന്‍ നേരിട്ട് കോടതില്‍

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്കെതിരേയുള്ള കേസിലുംഅദേഹം എറണാകുളം സിജെഎം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൂന്നു കേസുകളിലാണു സുധാകരന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട രണ്ടു സാക്ഷികളും ഇന്നലെ കോടതിയില്‍ മൊഴി നല്‍കി. ബാക്കി സാക്ഷികളുടെ മൊഴി അടുത്ത എട്ടിനു എടുക്കും.

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെറ്റായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് സുധാകരന്‍ സിജെഎം കോടതിയില്‍ കേസ് നല്‍കിയത്. മോന്‍സണെതിരായ പോക്സോ കേസില്‍ കെ സുധാകരന്‍ കൂട്ടുപ്രതിയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞെന്നായിരുന്നു ആക്ഷേപം.

ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു സുധാകരനെതിരേ ഗോവിന്ദന്‍ ആരോപണമുന്നയിച്ചത്. എറണാകുളത്തെ പോക്സോ കോടതി മോന്‍സനെ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ച വാര്‍ത്തയ്ക്കൊപ്പമായിരുന്നു ദേശാഭിമാനിയിലെ സുധാകരനെതിരേയുള്ള പരാമര്‍ശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിച്ച സമയത്ത് കെ. സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നെന്നായിരുന്നു ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്

ഇതില്‍ കൂടുതല്‍ തന്നെ അപമാനിക്കാനില്ലെന്നും വിധിപറഞ്ഞ കേസിലാണു തന്നെ മോശമായി ചിത്രീകരിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കിയാണ് അദേഹം കോടതിയില്‍ കേസ് നല്‍കിയത്.