'ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നത്'; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്ന് കെ.പി.എ മജീദ്

കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ്. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ കാര്യമാണ്. ജലീൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യനീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് പറഞ്ഞു.

പാണക്കാട്ടെ ചീട്ട് കൊണ്ടല്ല എകെജി സെന്‍ററിലെ ചീട്ട് കൊണ്ടാണ് മന്ത്രിയായതെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരെ അന്വേഷണം വന്നപ്പോള്‍ മാത്രം പാണക്കാട് തങ്ങൾ പറയട്ടെ താന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ജലീൽ തെറ്റ് ചെയിട്ടുണ്ടോ എന്ന് ഇടത് മുന്നണിയാണ് പറയേണ്ടത് എന്ന് കെ പി എ മജീദ് പറഞ്ഞു. ഖുറാന്‍ കൊണ്ടു പോകുന്നത് കൊണ്ടാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നത് എന്ന് പറഞ്ഞ് മതപണ്ഡിതന്മാരെ കണ്ട് വിശദീകരണ കുറിപ്പ് ഇറക്കാന്‍ നിര്‍ബന്ധിക്കുകയാണ് ജലീല്‍ ഇപ്പോൾ. എന്നാൽ, ഖുറാന്‍ കൊണ്ടുവന്നത് കൊണ്ടല്ല, സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജലീലിന്‍റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ ഐ എ ഓഫീസിന് മുന്നിലേക്ക്‌ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ പ്രതിപക്ഷ സംഘടനകളെ കൂടാതെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്ന സൂചനയുമുണ്ട്.

രാവിലെ ആറ് മണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ ഐ എ ഓഫീസിലെത്തിയത്. ഇതിന് പിന്നാലെ കൊച്ചി ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് എന്‍ ഐ എ ഓഫീസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.