കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദ്ദിച്ച കേസ്; ഡി.വൈ.എഫ്.ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡി.വൈഎഫ്.ഐ നേതാക്കള്‍ കീഴടങ്ങും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ ഉള്‍പ്പെടെ നാലുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മര്‍ദ്ദനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. പതിനഞ്ചോളം വരുന്ന സംഘമാണ് മര്‍ദനം നടത്തിയത്. സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു മര്‍ദനം. പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു.

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരന്‍ വഴിയില്‍ തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത് . ഇവര്‍ക്ക് പിന്നാലെ 9.30 ഓടെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിക്കാന്‍ തുടങ്ങി. പലരും ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു. എങ്കിലും കണ്ടാലറിയുന്ന ചിലരും സംഘത്തിലുണ്ടായിരുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും ഷംസുദീനും മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവരെയും സംഘം മര്‍ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ മൂന്നു സുരക്ഷാ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു. ചില രാഷ്ട്രീയ പ്രവര്‍ത്തകരും അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.