ടെര്‍മിനല്‍ സ്റ്റേഷന്‍ പദവിക്കരികെ കോട്ടയം; ചെന്നൈയില്‍ നിന്നും പുതിയ വന്ദേഭാരതും കുതിച്ചെത്തും; ശബരിമലയുടെ കവാടമാകാന്‍ അക്ഷരനഗരി

സംസ്ഥാനത്തെ ഏറ്റവും മികച്ച റെയില്‍വേ സ്‌റ്റേഷനാകാന്‍ ഒരുങ്ങി കോട്ടയം. റെയില്‍വേ സ്‌റ്റേഷന്‍ അടുത്തിടെ ആധുനിക സൗകര്യങ്ങളോടെ മുഖം മിനുക്കിയിരുന്നു. ഇതോടെ കോട്ടയത്തിന് ടെര്‍മിനല്‍ സ്റ്റേഷന്‍ എന്ന പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആദ്യഭാഗമെന്നോണമാണ് പുതിയ വന്ദേഭാരതിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ചെന്നൈ-കോട്ടയം-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിനു ദക്ഷിണ റെയില്‍വേ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ ഈ ട്രെയിന്‍ ഉറപ്പായം കോട്ടയത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരട്ടപ്പാത നവീകരണ ഭാഗമായി കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ വന്ന കോട്ടയം റെയില്‍വേ സ്റ്റേഷനെ ട്രെയിനുകള്‍ ആരംഭിക്കുന്ന ടെര്‍മിനല്‍ സ്റ്റേഷനായി ഉയര്‍ത്തണമെന്ന ആവശ്യം നേരത്തെയുണ്ട്. നിലവില്‍ പാസഞ്ചര്‍ ട്രെയിന്‍ രൂപം മാറിയ കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് മാത്രമാണു കോട്ടയത്തു നിന്നാരംഭിക്കുന്ന എക്‌സ്പ്രസ് ട്രെയിന്‍.

നിലവില്‍ വരുന്ന വന്ദേഭാരത് ട്രെയിന്‍ വൃത്തിയാക്കല്‍, വെള്ളം നിറയ്ക്കല്‍ എന്നിവയാണു കോട്ടയം സ്റ്റേഷനില്‍ നടത്തേണ്ടത്. അറ്റകുറ്റപ്പണി ചെന്നൈയില്‍ നടത്തും. കോട്ടയത്തെ 3,4 പ്ലാറ്റ്‌ഫോമുകളില്‍ വെള്ളം നിറയ്ക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. രണ്ടര മണിക്കൂര്‍ കൊണ്ടു ട്രെയിന്‍ വൃത്തിയാക്കി വെള്ളം നിറയ്ക്കാന്‍ കോട്ടയത്തെ ഇപ്പോഴുള്ള സംവിധാനങ്ങള്‍ വഴി സാധിക്കും. 1 എ, 5 പ്ലാറ്റ്‌ഫോമുകളില്‍കൂടി വെള്ളം നിറയ്ക്കാന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കാന്‍ സഹായമാകും. കോട്ടയത്തെ 1 എ പ്ലാറ്റ്‌ഫോമിലും വന്ദേഭാരത് നിര്‍ത്തിയിടാം. ഇപ്പോ എറണാകുത്ത് അവസാനിക്കുന്ന പല ട്രെയിനുകളും കോട്ടയത്തേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ഡിസംബര്‍ 1 മുതല്‍ 2024 ജനുവരി 29 വരെയായിരിക്കും വന്ദേഭാരതിന്റെ സ്‌പെഷല്‍ സര്‍വീസ്.വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു രാത്രി 11നു കോട്ടയത്ത് എത്തും.ശനി, തിങ്കള്‍ ദിവസങ്ങളില്‍ കോട്ടയത്തുനിന്നു വെളുപ്പിനെ 4നു പുറപ്പെട്ട് ഉച്ചയ്ക്കു ഒന്നിന് ചെന്നൈയില്‍ എത്തും. ശബരിമല തീര്‍ത്ഥാടകരെയാണ് പുതിയ വന്ദേഭാരത് ലക്ഷ്യമിടുന്നത്.