നേമത്ത് ഉമ്മന്‍ചാണ്ടിയല്ല അമിത് ഷാ നിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കും: കോടിയേരി

നേമത്ത് ഉമ്മന്‍ചാണ്ടിയല്ല അമിത് ഷാ വന്ന് നിന്നാലും എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ശിവന്‍കുട്ടി തന്നെ വിജയിക്കുമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേമത്ത് മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചത് ശിവന്‍കുട്ടിയെ  ഭയന്നിട്ടാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നേമത്തെ ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാണെന്ന് കോടിയേരി പറയുന്നു. നേമത്തേക്ക് രമേശ് ചെന്നിത്തലയും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും മുരളീധരനോടും ഹൈക്കമാന്‍ഡ് നേമത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്‍ഡിഎഫിനെ ഭയന്നാണ് അവര്‍ മത്സരിക്കാത്തത്. നേമം എം.എല്‍.എ ഒ രാജഗോപാല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയാണ്. രാജഗോപാലിനെ പോലുള്ള ബിജെപിക്കാര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കരുണാകരനെ തിരുവനന്തപുരം ലോക്സഭയിൽ പരാജയപ്പെടുത്തിയവരാണ് എൽഡിഎഫ്. ഉമ്മൻ ചാണ്ടിക്ക്‌ എല്‍ഡിഎഫിനെ കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും കോടിയേരി പരിഹസിച്ചു. കേരളം ഗുജറാത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ ബിജെപിയെ കടലില്‍ ചാടി നേരിടാനാണോ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് കോടിയേരി ചോദിച്ചു. രാഹുലിന്റെ കോപ്രായങ്ങള്‍ കൊണ്ട് പ്രയോജനമില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.