കൊച്ചിയില്‍ കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ മോഡല്‍ മുങ്ങി; പൊലീസ് പത്ത് തവണ വിളിപ്പിച്ചിട്ടും അതിജീവിത ഹാജരായില്ല; വെട്ടിലായി അന്വേഷണസംഘം; അട്ടിമറി

കൊച്ചി നഗരത്തില്‍ കഴിഞ്ഞ മാസം ഓടിക്കൊണ്ടിരുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസിലെ പരാതിക്കാരി മുങ്ങിയെന്ന് പൊലീസ്.
അതിജീവിതയായ പത്തൊന്‍പതുകാരിയെ മൊഴിയെടുക്കാന്‍ പത്തു തവണ വിളിച്ചിട്ടും ഹാജരായില്ലെന്ന് പൊലീസ് വ്യക്തമാക്കി. താന്‍ കാക്കനാടുനിന്നും മാറി അതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നുമാണ് പരാതിക്കാരിയുടെ നിലപാടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ മൊഴിയും പ്രതികളുടെ മൊഴിയും തമ്മില്‍ ഒത്തുനോക്കുന്നതിനു ഇവരുടെ മൊഴി വീണ്ടും എടുക്കേണ്ടതു അനിവാര്യമാണ്. രാജസ്ഥാനി സ്വദേശിനിയായ മോഡല്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതിജീവിത മൊഴി നല്‍കുന്നതു വൈകിപ്പിക്കുക വഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയേറെയാണെന്ന് അന്വേഷണഷണസംഘം വ്യക്തമാക്കി.

ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായശേഷം മൊഴി നല്‍കാന്‍ എത്താമെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിന് ഉറപ്പ് നല്‍കിയത്. എന്നാല്‍, പിന്നീട് പലതവണ വിളിച്ചിട്ടും യുവതി അന്വേഷണവുമായി സഹകരിക്കാന്‍ തയാറായില്ല. ഇതിനിടെ പ്രതികളായ യുവാക്കളുമായി യുവതി ധാരണയായിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ തനിയ്ക്കു ബിയറില്‍ മയക്കുമരുന്നു നല്‍കിയശേഷം കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു 19 കാരിയായ യുവതി നല്‍കിയ പരാതി. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍, രക്തസാമ്പിള്‍ വിശദപരിശോധന നടത്തിയപ്പോളും മയക്കുമരുന്നു ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണു യുവതി അന്വേഷണത്തില്‍നിന്നു പിന്‍വലിയുന്നതെന്നാണു സൂചന.

അതേസമയം, പരാതിക്കാരിക്കെതിരെ പ്രതികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബലാല്‍സംഗം നടന്നിട്ടില്ലെന്നും പണത്തെചൊല്ലിയുള്ള തര്‍ക്കമാണു പിന്നീടു ബലാല്‍സംഗമായി ആരോപിച്ച് പരാതി നല്‍കുന്നതില്‍ എത്തിയതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തങ്ങള്‍ നിര്‍ബന്ധിച്ചു കൂട്ടികൊണ്ടു വന്നതല്ല, സ്വന്തം താല്‍പര്യപ്രകാരമാണ് പരാതിക്കാരി ഹോട്ടലില്‍ പാര്‍ട്ടിക്കു വന്നത്. മദ്യം കഴിച്ചതും തങ്ങളുടെ നിര്‍ബന്ധപ്രകാരമല്ലന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഹോട്ടലില്‍ എത്തുന്നതു ആദ്യമായിട്ടല്ലെന്നും മുമ്പും ഇത്തരം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും നാലാം പ്രതിയായ ഡിംപിള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍വച്ചു ലൈംഗികബന്ധം നടന്നപ്പോഴൊന്നും പരാതിക്കാരി എതിര്‍ത്തിട്ടില്ല. വാഹനത്തില്‍ കയറിപ്പോയതും പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരമാണ്. വാഹനത്തില്‍ വച്ചും പരാതിക്കാരിയുടെ സമ്മതത്തോടെയാണു ലൈംഗിക ബന്ധം നടത്തിയത്. പിന്നീടു ഭക്ഷണവും ഒന്നിച്ചു കഴിച്ചശേഷം കാക്കനാട്ടെ താമസസ്ഥലത്തു കൊണ്ടു ചെന്നാക്കുകയായിരുന്നു. അതിനുശേഷമാണു സുഹൃത്തുമായി ആശുപത്രിയില്‍ അഡ്മിറ്റായശേഷം പരാതി നല്‍കുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Read more

ഇക്കാര്യം പരിശോധിക്കാന്‍ ഹോട്ടലിലെ സി.സി.ടിവി കാമറകള്‍ പോലീസ് പരിശോധിക്കും.നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകള്‍ക്കു പുറമെ, ഡിംപിളിന്റെ കേരളത്തിലേക്കുള്ള തുടര്‍ച്ചയായ യാത്രകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ലൈംഗിക ആവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളില്‍നിന്നും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റാണു ഡിംപിളെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളെ, മോഡലിനെ പീഡനത്തിനിരയാക്കിയ ബാറിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിച്ചു തെളിവെടുത്തിട്ടുണ്ട്.