ലോക്ഡൗണും കടൽക്ഷോഭവും; മത്സ്യത്തൊഴിലാളികൾക്ക് ഉടൻ സഹായം എത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ. കെ രമ

ലോക്ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം വലയുന്ന  മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ നിധിയിൽ നിന്ന് അടിയന്തരമായി സഹായം എത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. സഹായ നിധിയിൽ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ല.

വർഷത്തിൽ സെപ്റ്റംബർ മുതൽ ഫിബ്രവരി വരെയുള്ള ആറ് മാസം മത്സ്യത്തൊഴിലാളികൾ നൽകുന്ന 250 രൂപയിൽ നിന്നാണ് മാർച്ച് മുതൽ ജൂൺ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ ഇവർക്ക് നൽകുന്നത്. സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് കെകെ രമയുടെ അഭ്യര്‍ത്ഥന.

പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കെകെ രമ ആവശ്യപ്പെട്ടു.